ശ്രീനഗർ: കേസുകളിൽ ഉൾപ്പെടുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജമ്മുകശ്മീർ പോലീസ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരോ ഇത്തരം പ്രവർത്തനങ്ങളിൽ സഹായം നൽകുന്നവരോ ആയവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ് ബദ്ഗാം പോലീസ്.
ഇത്തരം നീക്കത്തിന്റെ ഭാഗമായി ബദ്ഗാം പോലീസ് യുഎപിഎ കേസിൽ അറസ്റ്റിലായ മുദാസിർ ഫയാസ് എന്നയാളിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കാലിൽ ഊരിയെടുക്കാനാകാത്തവിധം ഉപകരണം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ പ്രതിയുടെ കാലിൽ ഉപകരണം ഘടിപ്പിച്ചത്.
കുറ്റവാളികളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഈ ഉപകരണത്തിലൂടെ സാധിക്കും. ഇതുവഴി കുറ്റകൃത്യങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ. ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുക വഴി പ്രതികളുടെ സഞ്ചാരഗതി തത്സമയം മനസിലാക്കാനാവും.
പ്രതികൾ സംസ്ഥാനമോ രാജ്യമോ വിടുന്നത് തടയുന്നതിനും നിരോധിത മേഖലകളിൽ പ്രവേശിക്കുന്നത് ചെറുക്കുന്നതിനും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തൽ. പൊതുസുരക്ഷയും ക്രമസമാധാനവും മുൻനിർത്തിയാണ് ഈ നീക്കമെന്ന് ബദ്ഗാം പോലീസ് വ്യക്തമാക്കി.