മാന്നാറിൽ 15 വര്‍ഷം മുമ്പ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന. മാന്നാർ സ്വദേശി അനിലിന്റെ ഭാര്യ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാണ് മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തുന്നത്.
അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് രണ്ട് മാസം മുമ്പ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവത്തിൽ അനിലിന്റെ ബന്ധുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അനിലും കലയും പ്രണയിച്ച് വിവാഹിതരായതാണ്. കലയെ കാണാതായതോടെ പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. കാണാതാവുമ്പോൾ കലക്ക് കുഞ്ഞുണ്ടായിരുന്നു. അനിൽ പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. നിലവിൽ ഇസ്രായേലിൽ ജോലി ചെയ്യുന്ന അനിലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.