കണ്ണൂർ: രണ്ട് ദിവസമായി കനത്ത മഴക്കിടെ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു.
ഇടമുറിയാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂർ താലൂക്കിൽ 10 വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്. കനത്ത മഴയില്‍ കണ്ണൂർ പഴയ സ്റ്റാൻഡ് പരിസരത്തെ റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മുഴക്കുന്ന് ഊവ്വാപ്പള്ളിയിൽ ടി.എ. കുഞ്ഞാമിനയുടെ വീട്ടുമുറ്റത്ത് വിള്ളലുണ്ടായി. വീടിന് സമീപത്തായി മീറ്ററോളം ദൂരത്തിൽ വലിയ ഗർത്തവും ഉണ്ടായിട്ടുണ്ട്. മഴ കനത്തതോടെ വിള്ളൽ വലുതായിവരുന്നത് വീട്ടുകാരെ ഭീതിയിലാക്കുകയാണ്.
അയ്യൻകുന്ന് മുരിക്കുംകരിയിൽ കുന്നിൽനിന്ന് കൂറ്റൻ പറ ഇളകി വീട് അപകടഭീഷണിയിലായി. ബാവലി, ബാരാപോൾ പുഴകളിൽ ഉൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.
കോടിയേരിയിൽ കൂറ്റൻ മരക്കൊമ്പ് പൊട്ടിവീണ് വീടിന് നാശമുണ്ടായി. ശക്തമായ മഴയെ തുടർന്ന് ഗോപാലപ്പേട്ടയിൽ കുടുംബം വെള്ളക്കെട്ട് ഭീഷണിയിലായി. എക്കണ്ടിവളപ്പിൽ കുഞ്ഞിപ്പുരയിൽ ജിജേഷിന്റെ വീടാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. ചോയ്യാടത്ത് വീടിനോടു ചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്നു.