ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രത്തിനോട് ചേർന്നുള്ള വീടിൻ്റെ ഭിത്തി ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. സാഗർ ജില്ലയിലെ ഷാഹ്പുർ ഹർദൗൾ ബാബ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പത്തിനും പതിനഞ്ചിനും പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
നിരവധി പേർക്ക് പരിക്കേറ്റു.മതപരമായ ചടങ്ങിൻ്റെ ഭാഗമായി, ക്ഷേത്രത്തിലിരുന്ന് കുട്ടികൾ ശിവലിംഗങ്ങൾ നിർമ്മിക്കുന്നതിനിടെ തൊട്ടടുത്ത വീടിന്റെഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഏകദേശം 50 വർഷം പഴക്കമുള്ള വീടിന്റെ മതിൽ കനത്ത മഴയിൽ ഇടിയുകയായിരുന്നുവെന്നാണ് വിവരം.
പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.