കണ്ണൂര്‍ : താന്‍ ബി ജെ പി നേതാക്കളുമായി ഒരു തരത്തിലുമുള്ള രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എന്നെ ചിലര്‍ നശിപ്പിക്കാനായി സംഘടിത ശ്രമം നടത്തുന്നുവെന്നും ഇ പി ജയരാജന് ആരോപിച്ചു. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കര്‍ എന്നെ കാണാന്‍ മകന്റെ ഫ്ളാറ്റില്‍ വന്നുവെന്നത് സത്യമാണ്. ദല്ലാള്‍ നന്ദകുമാര്ക്കൊപ്പമാണ് വന്നത്.
എന്നാല്‍ നാലു മിനിറ്റുനേരം മാത്രമാണ് ആ കൂടിക്കാഴ്ച നീണ്ടു നിന്നത്. അദ്ദേഹം എല്ലാ നേതാക്കളെയും കാണുന്നുണ്ടെന്നും, കേരളത്തിന്റെ ചുമതലയാണ് തനിക്കെന്നും പറഞ്ഞു. ഞാന്‍ താങ്ക്സ് പറഞ്ഞു പിരിഞ്ഞു. ഞാന്‍ എത്രയോ കാലമായി ഡല്‍ഹിയില്‍ പോയിട്ട്. ദുബായിലും ഈ അടുത്തകാലത്തൊന്നും പോയിട്ടില്ല. എനിക്ക് ശോഭാ സുരേന്ദ്രനുമായി ഒരു പരിചയവുമില്ല.
തെരഞ്ഞെടുപ്പ് ദിവസം എന്തിന് പ്രതികരിച്ചു വെന്നാണ് ഉയരുന്ന ചോദ്യം, എന്നാല്‍ മുഖ്യമന്ത്രിയെ അടക്കം വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതികരിച്ചത്. കെ സുധാകരനാണ് ആരോപണം ഉന്നയിച്ചത്. കെ സുധാകരന് തമിഴ് നാട്ടിലെ ബി ജെ പി നേതാവ് അണ്ണാമലൈയുമായി ചര്‍ച്ച നടത്തിയ ആളാണെന്നും ജയരാജന് ആരോപിച്ചു.
എനിക്ക് ശോഭാ സുരേന്ദ്രനെ അറിയില്ല, ഒരു നേതാക്കളുമായും പരിചയമില്ല. തൃശ്ശൂരിലോ, എവിടെയും പോയിട്ടില്ല. ഞാന്‍ ബി ജെ പിയില്‍ പോകുമെന്നും, ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഒറ്റ കേന്ദ്രത്തില്‍ നിന്നും സൃഷ്ടിച്ചതാണ്. അതിനൊക്കെ കുറച്ചു ദിവസത്തെ ആയുസ് മാത്രമേയുള്ളൂ.
മാധ്യമങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് പരിശോധിക്കണം. എന്തെങ്കിലും സുഖം ലഭിക്കുന്നെങ്കില്‍ ഇനിയും ആവാം. എന്റെ ജീവിതം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി മാറ്റിവച്ചതാണ്. ഞാന്‍ എന്നും കമ്യൂണിസ്റ്റുകാരനായി തന്നെ തുടരും. മറ്റെല്ലാം കെട്ടുകഥകള്‍ മാത്രമാണ്. ആരുടെയോ ഭാവനാ സൃഷ്ടിമാത്രം.
വൈദേകത്തില്‍ ഇംകം ടാക്സ് റെയിഡ് നടന്നുവെന്നും അതിനു ശേഷമാണ് ഞാന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണമാണ് വരുന്നത്. അവിടെ എന്തിനാണ് റെയിഡ് നടക്കുന്നതെന്ന് എനിക്കറിയില്ല. അവിടെ വരുമാനമൊന്നും വന്നുതുടങ്ങിയിട്ടില്ല. നിര്‍മ്മാണ ജോലികള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.
അതിനാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. എന്റെ ഭാര്യ അതിന്റെ ഷെയര്‍ ഹോള്‍ഡര്‍ മ്ാത്രമാണ്. ആ പണം നേരായ മാര്‍ഗത്തിലുള്ളതാണ്. പാപിയോടുള്ള ബന്ധത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ താക്കീത് എല്ലാവര്‍ക്കുമുള്ളതാണ്. അത് പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള താക്കീതാണിത്, നിങ്ങളും ഇത്തരം സാമ്പത്തിക ശക്തികളുടെ വലയത്തില്‍ കുടുങ്ങിപ്പോകരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
ഞാനും നിങ്ങളുമെല്ലാം മനുഷ്യരല്ലേ, എല്ലാവര്ക്കും മനുഷ്യസഹചമായ തെറ്റുകള്‍ സംഭവിക്കാം. അതൊക്കെ തിരുത്തിപ്പോവുകയാണ് ചെയ്യേണ്ടത്. എന്നെ ആര്‍ക്കും വഞ്ചിക്കാനാവില്ല. ഒരിക്കല്‍ ഡല്‍ഹിയില്‍ ഒരു ഗുണ്ടാ കേന്ദ്രത്തില്‍ എന്നെ തെറ്റിദ്ധരിപ്പിച്ച് എത്തിച്ചിട്ടുണ്ട്. അവിടെ എത്തിയപ്പോള്‍ എനിക്ക് വഞ്ചിക്കപ്പെട്ടുവെന്നു മനസിലായി.
അവിടെ ചിലര്‍ ഷാളൊക്കെ കൊണ്ട് നില്ക്കുന്നു, ഭാഗ്യം കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടതെന്നും, ഒറ്റ ദിവസം കൊണ്ടുമാറുന്നതല്ല എന്റെ ജീവിതമെന്നും ജയരാജന് പറഞ്ഞു. താങ്കള്‍ നാളെ നടക്കുന്ന സി പിഎം കേന്ദ്രസെക്രട്ടറിയേറ്റില് പങ്കെടുക്കില്ലെന്നു കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് , ഇതാണ് നിങ്ങള്‍ ഗൂഡാലോചന നടത്തുന്നു എന്നു പറയാന്‍ കാരണമെന്നും അത്തരം ചോദ്യങ്ങള്‍ക്കിവിടെ എന്ത് പ്രസക്തിയാണുള്ളതെന്നുമായിരുന്നു ജയരാജന്റെ ചോദ്യം.
എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും, ഇതാ ഇപ്പോള്‍ നടപടിയെന്നുമൊക്കെ എഴുതി വിടുകയാണ്. ഒന്നും നടക്കാന്‍ പോവുന്നില്ലെന്നും ജയരാജന് പറഞ്ഞു.